Thursday 31 October 2013

സത്യന്‍ സ്മാരകം (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - sathyan Smarakam (Poem) - Anwar Shah Umayanalloor


കവിത      അന്‍വര്‍ ഷാ ഉമയനല്ലൂര്‍
 
സത്യന്‍ സ്മാരകം

ആ കലാപ്രതിഭതന്‍ സ്മരണയെന്നുളളില്‍വ-
ന്നൊരുനുള്ളെനിക്കേകി,ചോദിപ്പുപിന്നെയും 
വൈകിയതെന്തെന്‍ കവേ,യെന്റെ സ്മാരകം
തേടിയെത്താഞ്ഞതെന്തിത്രനാ,ളീവിധം?
പിന്‍തിരിഞ്ഞൊന്നുഞാ,നറിയാതരക്ഷണം-
നിന്നുപോയ് പ്രിയതാരസ്മാരകത്തില്‍ ദ്രുതം
ആ മഹാമനുജന്റെ പെരിയചിത്രം പതിയെ-
പേരുവിളിച്ചതായ്‌ത്തോന്നിയിന്നെന്നെയും!

-2-
വേദിയില്‍നില്‍പ്പതാ; കവിശ്രേഷ്ഠരേവരും
ചോദ്യരൂപേണയൊ,ന്നെന്നെ-വീക്ഷിച്ചവര്‍
കാവ്യസായാഹ്നമാണെന്നുവ്യക്തം-സ്ഥിരം-
വേദിയാണിവിടുത്തെ,യാദ്യ വാരത്തെയും
ബഹുമുഖപ്രതിഭതന്നഭിനയമുഹൂര്‍ത്തങ്ങള്‍
സ്മാരക-പ്പൂമുഖഭിത്തിമേല്‍ ക്കാണ്‍കയാല്‍
വീക്ഷിച്ചുസാകൂത,മൊരു കുട്ടിയെന്നപോല്‍
മോദമോടോരോരോ ഛായാപടങ്ങള്‍ഞാന്‍.

-3-
വര്‍ണ്ണാഭമായിക്കടന്നെത്തിയൊരു പുതിയ-
കാലമെന്‍ മഹിയില്‍പ്പതിയെ,യിന്നെങ്കിലും
കൊണ്ടുപോയ്‌ചിന്തയെ,പ്പഴയകാലത്തേയ്ക്കു
മിഴിവുറ്റ ചിത്രജാലം; കുളിര്‍ക്കാറ്റുപോല്‍.
സാക്ഷിയായ്‌നിന്നുനീയെത്രനാള്‍ കാലമേ,
പോയലോകത്തിന്റെ നായകര്‍ക്കൊപ്പവും
അശ്രുതോയത്താല്‍ രചിച്ചു,മായ്ച്ചതിലേറെ
വിശ്രുത നാമങ്ങള്‍ ധരയിതില്‍പ്പിന്നെയും.

-4-
മണ്ണിലെത്താരങ്ങളായ് മിന്നിനില്‍ക്കവേ,
പിന്‍വിളികേട്ടപോല്‍ തിരികേനടന്നവര്‍;
ചേര്‍ന്നുനില്‍ക്കുന്നെന്നിടനെഞ്ചിലിന്നിതാ
താഴ്‌മതന്‍ പ്രതിരൂപതാരമോടൊത്തിതാ.
അരുണോദയങ്ങളുണ്ടായെത്രയവനിയില്‍
നിണവര്‍ണ്ണമോടേറെ-യസ്‌തമനങ്ങളും
തൃണതുല്യമായതില്ലൊന്നുപോലും കലയി-
തെല്ലാംതെളിച്ചെഴുതീടുന്നു പതിവിലും.

-5-
വര്‍ണ്ണങ്ങള്‍ സുലഭമല്ലായിരുന്നെങ്കിലും
നിര്‍ണ്ണയം! വര്‍ണ്ണാഭമായ്‌ത്തീര്‍ന്ന ജീവിതം
മണ്ണിലേയ്ക്കൊടുവില്‍ മറഞ്ഞയാ,നിമിഷവും
കണ്ടുകൊണ്ടെന്നകം കണ്ണീരണിയവേ,
വിഫലമായില്ലയെന്നറിയുന്നു; കലകളാല്‍
ജീവിതം കവിതപോലെഴുതിയ താരമേ,
മരണമില്ലിവിടെയങ്ങേയ്‌ക്കും സഹചരര്‍-
ക്കാര്‍ക്കുമേ; ജീവിച്ചിടുന്നു-ഹൃദയങ്ങളില്‍!!
-----------------------------------------------
*തിരുവനന്തപുരം മ്യൂസിയത്തിനു സമീപമുളള സത്യന്‍ സ്മാരകത്തില്‍
ആദ്യമായ് എത്തിച്ചേര്‍ന്ന സന്ദര്‍ഭം

1 comment:

Cv Thankappan said...

ഹൃദ്യമായി ഈ കവിത
ആശംസകള്‍

ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...